കോട്ടയം: മുക്കിലും മൂലയിലും പോലും ബാർ തുറക്കുകയും അതിരാവിലെ മുതൽ പാതിരാത്രി വരെ പ്രവർത്തിക്കാൻ അനുമതി നൽകുകയും ചെയ്തിട്ട് ലഹരിവിരുദ്ധ പ്രചാരണം നടത്തിവന്ന ഇടതു സർക്കാരിന്റെ നയം അടിയന്തരമായി തിരുത്തേണ്ടതുണ്ടെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഇടതു സർക്കാരിന്റെ ലഹരി നയം തിരുത്തിയില്ലെങ്കിൽ ജനം ക്ഷമിക്കില്ലെന്നും ചാണ്ടി ഉമ്മൻ ദീപികയോടു പറഞ്ഞു.
? പുതിയ സാഹചര്യത്തിലെ യുഡിഎഫ് സർക്കാരിനെ എങ്ങനെ കാണുന്നു?
ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന നയങ്ങളുടെ തുടർച്ച മാത്രമാണ് പിണറായി സർക്കാർ പത്തുവർഷം കൊണ്ട് നടപ്പാക്കിയത്. എടുത്തുപറയാൻ ഒരു പദ്ധതിപോലും ഇവർ സ്വന്തമായി കൊണ്ടുവന്നില്ല. യുഡിഎഫ് സർക്കാർ തുടങ്ങിവച്ചതു പൂർത്തീകരിക്കുക മാത്രമാണ് ഇവർ ചെയ്തത്. പുതിയ യുഡിഎഫ് സർക്കാർ ജനാഭിലാഷത്തിനു ചേർന്നവിധം പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ട്.
? മുനമ്പം വിഷയത്തിൽ പലരും വിമർശനം ഉയർത്തുന്നുണ്ടല്ലോ?
മുനന്പം വിഷയം ഈ സർക്കാർ പരിഹരിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം. അങ്ങനെ ഉറച്ചുവിശ്വസിക്കാം. കാരണം അതിനു ശേഷിയുള്ള നേതാവാണ് ഈ സർക്കാരിനെ നയിക്കുന്നത്. സാങ്കേതിക തടസങ്ങൾ ഒഴിവാക്കി മുനമ്പം ജനതയ്ക്കു നീതി ലഭിക്കുകതന്നെ ചെയ്യും.
? സർക്കാർ വന്നപ്പോൾതന്നെ വലിയ സമരങ്ങളാണല്ലോ കാണുന്നത്?
അത് ഇടതുപക്ഷം കാണിക്കുന്നത് ശരിയാണോയെന്ന് അവർ തന്നെ ചിന്തിക്കണം. കസേരയിൽ ഒന്ന് അമർന്ന് ഇരിക്കുന്നതിനു മുന്പുതന്നെ സമരവുമായി അവർ തെരുവിൽ ഇറങ്ങിയത് ശരിയല്ല. ആറു മാസമെങ്കിലും പുതിയ സർക്കാരിനെ അനാവശ്യസമരം ചെയ്തു ശല്യപ്പെടുത്താതിരിക്കാനുള്ള മര്യാദ അവർ കാണിക്കണം.
? പിണറായിയുടെ വീട്ടിൽ ഇഡി റെയ്ഡ് നടന്നതിനെ സിപിഎം നേരിട്ട രീതി?
റെയ്ഡ് നടത്തിയ രീതിയും സിപിഎം അതിനെ നേരിട്ട രീതിയും ശരിയായില്ല. രാഹുൽ ഗാന്ധിക്കെതിരേ അന്വേഷണം വന്നില്ലേ. അദ്ദേഹം കോൺഗ്രസുകാരെ ഇറക്കി പ്രതിരോധിക്കാനാണോ നോക്കിയത്? എത്ര മണിക്കൂർ അദ്ദേഹം ചോദ്യം ചെയ്യലിന് ഇരുന്നുകൊടുത്തു. സിപിഎമ്മുകാർ കണ്ടുപഠിക്കണം. പാവപ്പെട്ട ടാക്സിക്കാരന്റെ വണ്ടി തകർത്തതുകൊണ്ട് ഇഡിക്ക് എന്തെങ്കിലും നഷ്ടമുണ്ടായോ? അന്വേഷണത്തോടു വിയോജിപ്പുണ്ടെങ്കിൽ കോടതിയിൽ പോകണം. അല്ലെങ്കിൽ ജനകീയ കോടതിയിൽ പോകണം.